കോഴിക്കോട്: പാർട്ടി അവഗണിക്കുന്നുവെന്ന് ആരോപിച്ച് വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറി നൂർബിന റഷീദ് ബഷീർ സ്ഥാനം രാജിവച്ചു. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് തങ്ങളോട് ആരും ചർച്ച നടത്തിയിട്ടില്ല. ചിലരെ സ്ഥാനാർഥിയാക്കരുതെന്ന് തങ്ങൾ ആഗ്രഹിച്ചിരുന്നു.
എന്നാൽ നേതൃത്വം ഇത് അംഗീകരിച്ചില്ല. ഹരിത വിവാദം സൃഷ്ടിച്ചവരാണ് മത്സരിക്കുന്നത്. ഞങ്ങൾക്ക് ഞങ്ങളുടെ മൂല്യങ്ങളില്ലേ. പാണക്കാട് കുടുംബത്തെ മോശമായി ചിത്രീകരിക്കപ്പെട്ടവരോട് ഞങ്ങൾക്ക് മനസുകൊണ്ട് യോജിക്കാൻ പറ്റില്ല. ഞങ്ങൾ വിയോജിപ്പ് ആദ്യമേ തന്നെ പറഞ്ഞിരുന്നു.
തങ്ങൾമാർ എന്നുപറഞ്ഞാൽ ഞങ്ങൾക്ക് ഏറ്റവും വേണ്ടപ്പെട്ടവരാണ്. ലോകത്താരും തങ്ങന്മാർക്കെതിരേ സംസാരിച്ചിട്ടില്ല. പാർട്ടിയിലെ സ്ഥാനം രാജിവച്ചെങ്കിലും പാർട്ടി വിടില്ലെന്ന് അവർ പറഞ്ഞു. ഫാത്തിമ തഹ്ലിയയുടെ സ്ഥാനാര്‍ഥി നിര്‍ണയത്തിനെതിരെ വിമർശനവുമായി നേരത്തെ നൂര്‍ബിന രംഗത്തെത്തിയിരുന്നു.
ഫാത്തിമ തഹ്ലിയായെ സ്ഥാനാർഥിയാക്കില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി ഉറപ്പ് നൽകിയതാണ്. അവരെല്ലാം സ്ഥിരമായി പാണക്കാട് വീട്ടിലെത്താറുണ്ടായിരുന്നുവെന്ന് മലപ്പുറം ജില്ലയിലെ പലരും തനിക്ക് മെസേജ് അയച്ചു. ഫാത്തിമ ഉൾപ്പെടെയുള്ളവർ സമ്മർദ്ദം ചെലുത്തിയിട്ടുണ്ടാകുമെന്നും നൂർബിന ആരോപിച്ചു.
സീറ്റ് കിട്ടാത്തതിലല്ല രാജി. നൂര്‍ബിന റഷീദ് എന്ന വ്യക്തിക്ക് വേണ്ടിയല്ല താൻ സംസാരിക്കുന്നതെന്നും കെട്ടിപ്പടുത്തുയർത്തിയ വനിതാ ലീഗിന് വേണ്ടിയാണ് സംസാരിക്കുന്നതെന്നും അവർ പറഞ്ഞു. കല്ലും മുള്ളും താണ്ടിയാണ് വനിതാ ലീഗിനെ കെട്ടിപ്പടുത്തത്.
ഒഴുക്കിനെതിരെ നീന്തിയ മുസ്ലിം വനിതയാണ് താൻ. പാണക്കാട് തങ്ങൾ ഏൽപിച്ച ദൗത്യം പൂർത്തിയാക്കി. പാർലമെന്ററി പാർട്ടി സ്ഥാനം വ്യാമോഹിച്ചല്ല പാർട്ടിയിലെത്തിയത്. വ്യക്തിക്ക് വേണ്ടിയല്ല, ആദർശങ്ങൾക്കും നിലപാടിനും വേണ്ടിയാണ് സംസാരിക്കുന്നതെന്നും അവർ പറഞ്ഞു.